ന്യൂഡെൽഹി: പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനായി ആധാർ വിവരങ്ങൾ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കണമെന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യോട് കേന്ദ്ര സർക്കാർ.
വോട്ടർ ഐഡിയിലെ വിലാസം മാറ്റുന്നതടക്കമുള്ള ചില സേവനങ്ങൾ വേഗത്തിലാക്കുന്നതിന് ആധാർ ഉപയോഗിക്കുന്നത് നല്ലതാകുമെന്നും കേന്ദ്ര നിയമമന്ത്രാലയം നിർദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂടി താത്പര്യ പ്രകാരമാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ആവശ്യം യുഐഡിഎഐയുടെ മുന്നിൽ വെച്ചിട്ടുള്ളത്.
നിർദേശം യുഐഡിഎഐ അംഗീകരിച്ചാൽ പുതിയ വോട്ടർമാർക്ക് ആധാർ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേരു ചേർക്കാം.
വോട്ടർ ഐഡി ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് ഇരട്ട വോട്ടുകൾ തടയുന്നതിനും കള്ളവോട്ടുകൾ ഇല്ലാതാക്കുന്നതിനും സഹായകരമാകുമെന്ന് 2019-ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിനയച്ച കത്തിൽ അറിയിച്ചിട്ടുണ്ട്.
നിലവിൽ വോട്ടർ ഐഡി നൽകിയവരോടും ആധാർ കാർഡ് ആവശ്യപ്പെടാൻ ജനപ്രാതിനിധ്യ നിയമം ഭേദഗതി വരുത്തണണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആധാർ ഇല്ലാത്തവർക്ക് വോട്ടർ ഐഡിയോ വോട്ടോ നിഷേധിക്കാനും പാടില്ലെന്ന് നിർദ്ദിഷ്ട ഭേദഗതിയിൽ പറയുന്നു.
എച്ച്.എസ്.ബ്രഹ്മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ 2015-ലാണ് വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചത്. എന്നാൽ ആ വർഷം ഓഗസ്റ്റിൽ റേഷൻ വിതരണത്തിനും പാചകവാതക വിതരണത്തിനും ആധാർ ഉപയോഗിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി നിയന്ത്രണം ഏർപ്പെടുത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടി നിർത്തിവെച്ചു. അതേ സമയം തിരഞ്ഞെടുപ്പ് കമ്മീഷൻ 38 കോടി വോട്ടർ ഐഡി ഇതിനോടകം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
You must be logged in to post a comment Login