ദില്ലി: സുപ്രീംകോടതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിലെ ഭർത്താവ് മരിച്ചു. ഓഗസ്റ്റ് 16-നാണ് ദമ്പതികൾ സുപ്രീംകോടതിയുടെ പ്രധാനസമുച്ചയത്തിന് മുന്നിലെ റോഡിൽ ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും യുവാവിനെയും ഉടനടി ദില്ലിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഓഗസ്റ്റ് 16-ന് ഉച്ചയോടെ സുപ്രീംകോടതിയുടെ മുന്നിൽ വച്ചാണ് യുവതിയും യുവാവും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. ബിഎസ്‍പി എംപി അതുൽ റായ് തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പരാതിപ്പെട്ടിരുന്നു. പരാതിയിൽ ഒരു നടപടിയുമുണ്ടായില്ലെന്നാണ് യുവതി ആരോപിച്ചത്. എംപിയെ പൊലീസ് സഹായിക്കുന്നു എന്നും യുവതി ദേഹത്ത് മണ്ണെണ്ണ ഒവിക്കുന്നതിനിടെ ആരോപിച്ചു. ഇതേത്തുടർന്നാണ് 27-കാരനായ ഭർത്താവിനൊപ്പമെത്തി യുവതി സുപ്രീംകോടതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ഓടിയെത്തി, പുതപ്പുകൊണ്ട് തീയണച്ച് ഇരുവരെയും തൊട്ടടുത്തുള്ള രാംമനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ഭർത്താവിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അഞ്ച് ദിവസത്തിന് ശേഷം, യുവാവിന്‍റെ നില വഷളായി, ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
You must be logged in to post a comment Login