ബെംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരുവർഷമാകുന്ന വേളയിലാണിത്.
ഏഴ് മാസത്തോളമാണ് ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ വാദം നടന്നത്. നേരത്തെ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
ലഹരിക്കടത്ത് കേസിൽ പിടിയിലായ അനൂപ് മുഹമ്മദുമായി ചേർന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തൽ. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി. പറഞ്ഞിരുന്നു. 2020 ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. തുടർന്ന് ഒരുവർഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് കർണാടക ഹൈക്കോടതിയിൽ ജാമ്യഹർജി നൽകിയത്. എന്നാൽ പ്രതിക്ക് ജാമ്യം നൽകുന്നതിനെ ഇ.ഡി. ശക്തമായി എതിർത്തിരുന്നു.
You must be logged in to post a comment Login