തിരുവനന്തപുരം: മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോയമ്പത്തൂരിലെ പീളമേട്ടിലാണു സംഭവം. തിരുവനന്തപുരം കൊടിപുരം സ്വദേശി ആർ. രാകേഷിന്റെ (30) മുഖത്താണ് കാഞ്ചീപുരം മീനംപാക്കത്തുനിന്നുള്ള പി. ജയന്തി (27) ആസിഡ് ഒഴിച്ചത്. രാകേഷ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതും മറ്റൊരു വിവാഹം കഴിച്ചതുമാണ് പ്രകോപനത്തിന് കാരണം. രാകേഷ് 18 ലക്ഷം രൂപ വാങ്ങിച്ചെടുത്തതായും ജയന്തി പരാതി നൽകി.ദുബായിലെ ഒരു സ്പായിൽ രാകേഷിനൊപ്പം ജയന്തി ജോലി ചെയ്തിരുന്നു. ജയന്തിയും രാകേഷും അവിടെ ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു ജയന്തി. ജൂലായിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ രാകേഷ് മൂന്നു മാസം മുൻപു വിവാഹിതനായി. വിവാഹിതനായ വിവരം രാകേഷ് ജയന്തിയിൽ നിന്ന് മറച്ചുവെച്ചിരുന്നു. ഇതിനിടെ ജയന്തിയും ചെന്നൈയിലേക്ക് മടങ്ങിയിരുന്നു.
പീളമേട്ടിലെ അപ്പാർട്മെന്റിൽ എത്താൻ കഴിഞ്ഞ ദിവസം രാകേഷ് ജയന്തിക്ക് വാട്സ്ആപ്പിൽ സന്ദേശം അയച്ചിരുന്നു. തുടർന്ന് കൂടിക്കാഴ്ചയിൽ വിവാഹം കഴിക്കാൻ ജയന്തി രാകേഷിനോട് ആവശ്യപ്പെട്ടു. രാകേഷ് ഇത് നിരസിക്കുകയും വിവാഹിതനായ വിവരം അറിയിക്കുകയും ചെയ്തതോടെ ഇരുവരും തമ്മിൽ വഴക്കായി. ഇതിനിടെ ബാഗിൽ നിന്ന് ആസിഡ് ബോട്ടിൽ എടുത്ത ജയന്തി രാകേഷിന്റെ മുഖത്തേക്ക് ഒഴിച്ചു.രാകേഷിന് ഇടതു കണ്ണിന്റെ ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. രാകേഷിനെ ജയന്തി കത്തി ഉപയോഗിച്ച് ആക്രമിച്ചതായും പൊലീസ് അറിയിച്ചു. പിന്നീട് ജയന്തി വിഷം കഴിച്ചു. പാർപ്പിട സമുച്ഛയത്തിലെ സെക്യൂരിറ്റിയാണ് ഇരുവരേയും കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവരുടേയും നില ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു
You must be logged in to post a comment Login