കൊച്ചി: ദലിത് യുവതി സംഗീത ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവടക്കം മൂന്നു പേർ അറസ്റ്റിൽ. ഭർത്താവ് തൃശൂർ പഴഞ്ഞി കെ.സി.സുമേഷ് (32), മാതാവ് ടി.കെ.രമണി (56), സഹോദര ഭാര്യ എ.എം.മനീഷ (24) എന്നിവരെ കൊച്ചി സിറ്റി സെൻട്രൽ പൊലീസാണ് അറസ്റ്റു ചെയ്തത്.
സ്ത്രീധന പീഡനം, സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾക്കു പുറമേ ദലിത് പീഡനനിരോധന നിയമത്തിലെ വിവിധ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. എല്ലാം ജാമ്യമില്ലാ വകുപ്പുകളാണ്.
ജൂൺ ഒന്നിനാണ് സംഗീതയെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 2020 ഏപ്രിലിലാണു സംഗീതയും സുമേഷും വിവാഹിതരായത്.
രണ്ടാഴ്ച പിന്നിടും മുൻപ് സ്ത്രീധനത്തെ ചൊല്ലി ഭർത്താവും ബന്ധുക്കളും സംഗീതയെ പീഡിപ്പിക്കാൻ തുടങ്ങിയതായാണു അടുത്ത ബന്ധുക്കളുടെ പരാതി.
വീടിനുള്ളിൽ ജാതീയ പരാമർശങ്ങളോടെയുള്ള വേർതിരിവും ശാരീരികമായ ഉപദ്രവവും സുമേഷും ബന്ധുക്കളും തുടങ്ങിയതായി ബന്ധുക്കൾ പരാതിപ്പെട്ടെങ്കിലും പൊലീസ് ഇരുവരെയും വീണ്ടും ഒരുമിച്ചു വിട്ടതായി ബന്ധുക്കൾ പരാതിപ്പെട്ടു. സംഭവം നടന്നു 42–ാം ദിവസമാണു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തത്
You must be logged in to post a comment Login