മുംബൈ: ഖാർഘറിൽ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ചടങ്ങിനിടെ സൂര്യതാപമേറ്റ് 11 പേർ മരിച്ചു. 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മീയനേതാവും സാമൂഹികപ്രവർത്തകനുമായ ദത്താത്രേയ നാരായൺ എന്ന അപ്പാസാഹേബ് ധർമാധികാരിക്ക് മഹാരാഷ്ട്ര ഭൂഷൺ അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ പങ്കെടുത്തവർക്കാണ് സൂര്യതാപമേറ്റത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങിൽ പങ്കെടുത്തിരുന്നു.
നവിമുംബൈയിലാണ് പരിപാടി നടന്നത്. പകൽ ഇവിടത്തെ താപനില 38 ഡിഗ്രി സെൽഷ്യസായിരുന്നു. രാവിലെ 11.30-ന് തുടങ്ങിയ പരിപാടിയിൽ കാണികൾക്ക് ഇരിപ്പിടമൊരുക്കിയ സ്ഥലത്ത് മേൽക്കൂരയില്ലായിരുന്നു.
ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, കേന്ദ്രമന്ത്രി കപിൽ പാട്ടീൽ എന്നിവരും പങ്കെടുത്തിരുന്നു.
മരിച്ചവരുടെ ബന്ധുക്കൾക്ക് ഷിന്ദേ അഞ്ചുലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് മികച്ച ചികിത്സ നൽകുമെന്നും സംഭവത്തിൽ അഗാധമായി വേദനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.