കൊച്ചി: മലയാറ്റൂർ പള്ളി സന്ദർശിച്ച് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോൺ ബർള. തീർത്ഥാടന കേന്ദ്രത്തിൻ്റെ വികസന പദ്ധതി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടാണ് സന്ദർശനം. ക്രൈസ്തവ സമൂഹത്തെ ബിജെപിയുമായി അടുപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ബിജെപി നേതാക്കളുടെ സന്ദർശനം.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ മലയാറ്റൂർ മലകയറിയിരുന്നു. മലയാറ്റൂർ തിരുനാൾ ദിവസമായ ഇന്നലെ രാവിലെയാണ് രാധാകൃഷ്ണനും സംഘവും മലകയറിയത്. ദുഃഖ വെള്ളി ദിവസം മലകയറാൻ എത്തിയെങ്കിലും മലകയറ്റം പൂർത്തിയാക്കാൻ ആയിരുന്നില്ല. തുടർന്ന് വിമർശനമേറ്റതോടെയാണ് വീണ്ടും മലകയറുന്നത്. ദുഃഖ വെള്ളിയാഴ്ച മലയാറ്റൂർ മല കയറിയെങ്കിലും കുരിശുമുടി കയറാതെ രാധാകൃഷ്ണൻ തിരിച്ചുപോന്നിരുന്നു.
ന്യൂനപക്ഷ മോർച്ച നേതാക്കളോടൊപ്പം മലകയറുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, 14 സ്ഥലങ്ങളുള്ള തീർഥാടനപാതയിൽ ഒന്നാംസ്ഥലത്തുവെച്ച് തന്നെ രാധാകൃഷ്ണൻ മലകയറ്റം അവസാനിപ്പിച്ചു. മലകയറ്റം പൂർത്തിയാകാതെ തിരിച്ചിറങ്ങിയത് വ്യാപക വിമർശനത്തിന് കാരണമായിരുന്നു. തുടർന്നാണ് രാധാകൃഷ്ണൻ വീണ്ടും മലകയറിയത്.