ഇസ്രായേലും ഹമാസുമായുള്ള സംഘർഷം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇസ്രായേൽ സൈന്യം ഇപ്പോഴും ഗാസയിൽ ആക്രമണം തുടരുകയാണ്. ഹമാസ് ഭീകരർ ബന്ദികളാക്കിയ 150 പേരെ മോചിപ്പിക്കുന്നതുവരെ ഉപരോധം പിൻവലിക്കില്ലെന്നാണ് ഇസ്രായേൽ വ്യക്തമാക്കിയിരിക്കുന്നത്.
ഹമാസ് കൊന്നുവെന്ന് അവകാശപ്പെട്ട് മരിച്ച കുട്ടികളുടെയും സാധാരണക്കാരുടെയും ഗ്രാഫിക് ചിത്രങ്ങൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെയും നാറ്റോ പ്രതിരോധ മന്ത്രിമാരെയും ഇസ്രായേൽ കാണിച്ചു എന്ന വാർത്തയും പുറത്തു വന്നിരുന്നു. ഗാസയിലെ ആക്രമണത്തിന് പിന്തുണ വർദ്ധിപ്പിക്കുന്നതിനായി ആണ് ഇത്തരത്തിൽ ഒരു പ്രവർത്തനം എന്നാണ് ലഭിക്കുന്ന വിവരം.
ഒക്‌ടോബർ ഏഴിനാണ് ഇസ്രായേലിന് നേരെ ഹമാസ് ആക്രമണം ആരംഭിച്ചത്. ഇതോടെ ഹമാസിനെ നശിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുത്തിരുന്നു.