ഭർത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്ത ഗർഭിണിയായ ഭാര്യയെ 36 കാരൻ ജീവനോടെ ചുട്ടുകൊന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം ഉണ്ടായത്. നാല് മാസം ഗർഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്.
പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വർഷം മുമ്പ് മണാലിയിൽ വെച്ചാണ് വിവാഹിതരായതെന്ന് പൊലീസ് പറയുന്നു. ദമ്പതികൾക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. തൊഴിൽരഹിതനായ രാജ്കുമാർ മറൈമലൈ നഗറിനടുത്തുള്ള ഗോവിന്ദാപുരത്താണ് താമസിച്ചിരുന്നത്. ഇയാളുടെ അമിത മദ്യപാനത്തെ ചൊല്ലി കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നു.
വ്യാഴാഴ്ചയോടെ തർക്കം രൂക്ഷമായി. തുടർന്നാണ് രാജ്കുമാർ യുവതിയുടെ വയറ്റിൽ ചവിട്ടുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്തത്. തുടർന്ന് മകനെയും കൂട്ടി ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.