ഇന്ത്യയുടെ മിസൈൽമാൻ എന്ന് അറിയപ്പെടുന്ന എപിജെ അബ്ദുൾ കലാമിന്റെ 92-ാം ജന്മവാർഷികദിനത്തിൽ സ്മരണാഞ്ജലിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അസാധാരണ ശാസ്ത്രീയ മികവും എളിമയേറിയ പെരുമാറ്റവുമാണ് കലാമിനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കിയതെന്ന് പ്രധാനമന്ത്രി ഓർമ്മിച്ചു. രാഷ്‌ട്ര നിർമ്മാണത്തിന് അദ്ദേഹം നൽകിയ അനുപമമായ സംഭാവനകൾ രാജ്യം എന്നും ആദരവോടെ സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
കലാമിന്റെ ജന്മദിനം ലോക വിദ്യാര്‍ത്ഥി ദിനമായാണ് ആചരിക്കുന്നത്. കുട്ടികളോടുളള സ്‌നേഹവും വാത്സല്യവും എക്കാലവും സൂക്ഷിച്ച, അധ്യാപകനായി ഓര്‍മിക്കപെടണമെന്നാഗ്രഹിച്ച അബ്ദുള്‍ കലാം ലോകത്തെമ്പാടുമുളള വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രചോദനമാണ്.
അഗ്‌നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവാണ് അബ്ദുൾ കലാം. 1998ല്‍ പൊക്രാനില്‍ നടന്ന രണ്ടാം ആണവായുധ പരീക്ഷണത്തിലും കലാം വലിയ പങ്ക് വഹിച്ചു. മിസൈല്‍ സാങ്കേതികവിദ്യയിലുള്ള കലാമിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് ഇന്ത്യയുടെ ‘മിസൈല്‍മാന്‍’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.