ഗസ്സ: ഭക്ഷണ വിതരണത്തിന് ഇസ്രായേൽ വിലക്കേർപ്പെടുത്തിയതോടെ ഒരുനേരത്തെ ആഹാരം പോലും കഴിക്കാൻ ലഭിക്കാതെ വിശന്നുമരിച്ച ഗസ്സയിലെ കുഞ്ഞുങ്ങളുടെ എണ്ണം 31 ആയി ഉയർന്നു ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റി (പി.ആർ.സി.എസ്) വ്യക്തമാക്കി. പട്ടിണിയും നിർജ്ജലീകരണവും കാരണമാണ് നവജാത ശിശുക്കൾ അടക്കം കൊല്ലപ്പെട്ടത്.പോഷകാഹാരക്കുറവ് കാരണം ഗസ്സയിലെ പരിമിതമായ ആശുപത്രി സൗകര്യങ്ങളിൽ ചികിത്സയിലുള്ള നിരവധി പിഞ്ചുകുട്ടികളുടെ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. വടക്കൻ ഗസ്സയിലെ നിരവധി കുട്ടികൾ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണത്തോട് മല്ലടിക്കുകയാണെന്ന് സന്നദ്ധ സംഘടനയായ ‘കെയർ’ ഇതിന് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ ഗസ്സയിലെ 2 വയസ്സിന് താഴെയുള്ള 29 ശതമാനത്തോളം കുട്ടികൾ അപകടാവസ്ഥയിലാണെന്ന് സംഘടന കഴിഞ്ഞ മാസം തന്നെ വ്യക്തമാക്കിയതാണ്.
“മിണ്ടാൻ പോലും കഴിയാത്ത പിഞ്ചുകുഞ്ഞുങ്ങളാണ് ഈ യുദ്ധത്തിൽ ഇരയാകുന്നത്. ഒരു തലമുറയിലെ മുഴുവൻ കുട്ടികളുടെയും ബാല്യവും ഭാവിയും ഈ യുദ്ധം നശിപ്പിക്കുന്നു. കഴിക്കാൻ ഒന്നും കിട്ടാതെ നിങ്ങളുടെ കൺമുന്നിൽ നിങ്ങളുടെ കുഞ്ഞ് മരിച്ചുവീഴുന്നത് സങ്കൽപ്പിച്ചു നോക്കൂ… നിങ്ങളുടെ മക്കൾ ഭക്ഷണത്തിന് വിശന്നുകരയുമ്പോൾ ഒന്നും കൊടുക്കാൻ സാധിക്കാത്ത സാഹചര്യം ഓർത്തുനോക്കൂ… തീർത്തും അസഹനീയമായിരിക്കും. ഒരിക്കലും ന്യായീകരിക്കാനുമാകില്ല. ഗസ്സയിലെ യുദ്ധം ഉടനടി നിർത്തണം…’ -കെയർ കൺട്രി ഡയറക്ടർ ഹിബ തിബ്ബി വ്യക്തമാക്കുന്നു.യുദ്ധത്തിന്റെ ആരംഭം മുതൽ കുറഞ്ഞത് 14,000 കുട്ടികളെങ്കിലും ഗസ്സയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടും നാലുവർഷത്തെ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തേക്കാൾ ഒരുപാട് കൂടുതലാണ് ഇത്. ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 62 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ ആകെ മരിച്ചവരുടെ എണ്ണം 33,037 ആയി.