കൊച്ചി: രാജ്യത്തിന്റയെ ഗതാഗത സംസ്കാരത്തിന് കൊച്ചി നൽകുന്ന സമ്മാനം, ഇങ്ങനെ വിശേഷിപ്പിക്കാം കൊച്ചി വാട്ടർ മെട്രോയെ. ഇന്നിപ്പോൾ ഒന്നാം വാർഷികത്തിന്റെ നിറവിലാണ് കൊച്ചി വാട്ടർ മെട്രോയുള്ളത്.രണ്ട് റൂട്ടുകളിൽ ഒമ്പത് ബോട്ടുകളുമായി തുടങ്ങിയ യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 14 ബോട്ടുകളും കൊച്ചി വാട്ടർ മെട്രോക്ക് സ്വന്തമായി. ഒരു വർഷത്തിലേക്ക് കടക്കുമ്പോൾ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു.20 രൂപ മുതൽ 40 രൂപ വരെയാണ് ടിക്കറ്റ് ചാർജ്. വിവിധ യാത്രാ പാസ് ഉണ്ടെങ്കിൽ പത്തു രൂപ നിരക്കിൽ വരെ യാത്ര ചെയ്യാം. ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളുമായി മാനേജിംഗ് ഡയറക്ടർ ശ്രീ.ലോക്നാഥ് ബെഹ്റ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. ശ്രീ.മുരളി തുമ്മാരുകുടി, അഭിനേത്രി മിയ ജോർജ്ജ്, പ്രഫസർ ശ്രീ. എം.കെ.സാനു, റോയൽ ഡ്രൈവ് സി.എം.ഡി ശ്രീ മുജീബ് റഹ്മാൻ, ശ്രീ.ദീപക് അസ്വാനി തുടങ്ങിയ പ്രമുഖർ കൊച്ചി വാട്ടർ മെട്രോയുടെ സേവനങ്ങൾ അനുഭവിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. ഇതുവരെ 10 ടെർമിനലുകളുടെ നിർമ്മാണം കഴിഞ്ഞു. 38 ടെർമിനലുകളാണ് മെട്രോയുടെ ലക്ഷ്യം. കൊച്ചി വാട്ടർ മെട്രോ പൂർണ്ണതോതിലാകുമ്പോൾ വ്യവസായ നഗരത്തിന്റെ വികസന കുതിപ്പിന് മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ ഉറപ്പാണ്.