ഇടുക്കി: ഇടുക്കിയിൽ ഇരട്ട വോട്ട് രേഖപ്പെടുത്താൻ വന്ന യുവതിയെ പിടികൂടി.ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ അൻപത്തി ഏഴാം നമ്പർ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥർ തൽക്ഷണം പിടികൂടിയത്. തമിഴ്നാട്ടിൽ വോട്ട് ചെയ്ത ശേഷം വിരലിലെ മഷി പൂർണമായും മായാത്ത തരത്തിലാണ് യുവതിയെത്തിയത്. ഉദ്യോഗസ്ഥർ ഇവരെ തിരിച്ചയച്ചു. ഇവരുടെ ഭർത്താവ് നേരത്തെ വന്ന് വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു.അതേസമയം, ലോകസഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് ബൂത്തിൽ എൻഡിഎയുടെ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം. പത്തനംതിട്ടയിലെ കാത്തോലിക്കേറ്റ് ഹയർ സെക്കന്ററി സ്‌കൂളിലെ 232-ാം നമ്പർ ബൂത്തിലാണ് താമര ചിഹ്നത്തിന് മറ്റു ചിഹ്നങ്ങളെക്കാൾ വലിപ്പം കൂടിയെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്.അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു. സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറ് മണിവരെയാണ് പോളിങ്.
2,77,49,159 വോട്ടർമാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരിൽ 1,43,33,499 പേർ സ്ത്രീകളാണ്. ആകെ വോട്ടർമാരിൽ 5,34,394 പേർ 18-19 പ്രായക്കാരായ കന്നിവോട്ടർമാർമാരാണ്. കൂടാതെ 2,64232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. പ്രായ, ലിംഗ ഭേദമന്യേ മുഴുവൻ വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിച്ച് രാഷ്‌ട്ര നിർമാണപ്രക്രിയയിൽ പങ്കാളികളാണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ഇക്കുറി മൽസര രംഗത്തുള്ളത്.പോളിങ് ബൂത്തുകളിൽ സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനും വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമായി സ്ട്രോങ് റൂമുകളിൽ എത്തിച്ച് സൂക്ഷിക്കുന്നതിനും എല്ലാവിധ ക്രമീകരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളിൽ വോട്ടെടുപ്പ് പ്രക്രിയകൾക്കായി 1,01176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തിൽ പ്രിസൈഡിങ് ഓഫീസർ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സിൽ താഴെയുള്ള യുവജനങ്ങൾ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാർ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. കൂടാതെ 316 എത്നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്.