ഗൂഡല്ലൂർ: പ്രസിദ്ധമായ ഊട്ടി പുഷ്പമേയ്‌ക്ക് മേയ് 10ന് ആരംഭം. 10 ദിവസമാണ് പുഷ്പമേള നടക്കുക. 126ാമത് പുഷ്പ പ്രദർശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാൽ നിറഞ്ഞുകഴിഞ്ഞു. 45,000 ചട്ടികളിലായാണ് വിവിധ നിറങ്ങളിലുള്ള പൂക്കൾ ഒരുക്കിയിരിക്കുന്നത്. ഡാലിയ, പിറ്റോണിയ, സാൽവിയ, മേരിഗോൾഡ്, ഫാൻസി, ചെണ്ടുമല്ലി ഉൾപ്പെടെ 300ലേറെ പൂച്ചെടികൾ പുഷ്പിച്ചിട്ടുണ്ട്. പ്രത്യേകം സജ്ജമാക്കിയ ഗാലറികളിലും ഗാർഡൻ മൈതാനിയിലും ഗ്ലാസ് ഹൗസിലുമെല്ലാം പുഷ്പ്പങ്ങളാൽ കൊണ്ട് അലങ്കാരം തീർത്തിട്ടുണ്ട്.അതേസമയം, ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില ഊട്ടിയിൽ. കഴിഞ്ഞ ദിവസം 29 ഡിഗ്രി സെൽഷ്യസ് ആണ് ഊട്ടിയിൽ രേഖപ്പെടുത്തിയ താപനില. 1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് താപനില ആണ് മറികടന്നത്. കഴിഞ്ഞ വേനളിൽ 20 ഡിഗ്രി ആയിരുന്നു ഊട്ടിയിൽ ഉണ്ടായിരുന്ന ഉയർന്ന താപനില. ചെന്നൈ റീജ്യണൽ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിനോദസഞ്ചാരികളെ സംബന്ധിച്ച് നിലവിലെ ഊട്ടിയിലെ കാലാവസ്ഥ നിരാശാജനകമാണ്. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർ കഠിനമായ ചൂട് സമയത്ത് കുളിര് തേടിയാണ് ഊട്ടിയിലെത്തുന്നത്. എന്നാൽ ഊട്ടിയിൽ നിലവിൽ പതിവുപോലത്തെ തണുപ്പില്ല. അതേസമയം ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിൽ കുറവ് വന്നിട്ടില്ല.തമിഴ്നാട്ടിലെ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാധാരണയേക്കാൾ താപനില 5 ഡിഗ്രി വരെ ഉയർന്നു. ഈറോഡ്, ധർമപുരി തുടങ്ങിയ ജില്ലകളിലാണ് അധികമായ ചൂട് രേഖപ്പെടുത്തിയത്. അൽപ്പം തണുപ്പ് തേടിയാണ് സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിനോദസഞ്ചാരികൾ ഊട്ടിയിലോ കൊടൈക്കനാലിലോ എത്തുന്നത്. പക്ഷേ നിലവിൽ ഊട്ടിയിലും ചൂട് കൂടുകയാണ്. അതേസമയം പ്രസിദ്ധമായ ഊട്ടി പുഷ്പമേള മേയ് 10ന് തുടങ്ങും. 10 ദിവസമാണ് മേള നടക്കുക.