മൂന്നാറിൽ വീട് നിർമിക്കാൻ നൽകിയ ഭൂമിയിൽ നിർമിച്ച റിസോർട്ടിൻ്റെ ലൈസൻസ് സബ്ബ് കളക്ടർ റദ്ദുചെയ്തു. മൂന്നാർ ലക്ഷം കോളനിയിൽ പ്രവർത്തിക്കുന്ന കുറിഞ്ഞി കോട്ടേജ് എന്ന റിസോർട്ടിൻ്റെ പ്രവർത്തനാനുമതിയാണ് സബ്ബ് കളക്ടർ രാഹുൽ കൃഷ്ണശർമയുടെ നിർദേശാനുസരണം റദ്ദാക്കിയത്.
സർക്കാറിൻ്റെ ലക്ഷം വീട് നിർമാണ പദ്ധതിയുടെ ഭാഗമായി നൽകിയ നാല് സെൻ്റ് ഭൂമിയിലാണ് വാണിജ്യാവശ്യത്തിനുള്ള കൂറ്റൻ കെട്ടിടം നിർമിച്ച് റിസോർട്ടായി പ്രവർത്തിപ്പിച്ചിരുന്നത്. ഇതിന് ശേഷം റിസോർട്ടിന് തൊട്ടടുത്തായി കൈവശ ഭൂമിയിൽ കുറിഞ്ഞി വണ്ടർലസ്റ്റ് എന്ന പേരിൽ അനുമതിയില്ലാതെ ഒരു റിസോർട്ടുകൂടി നിർമിച്ചു.
മുൻപഞ്ചായത്തംഗമായിരുന്ന ഉടമ, വീടു നിർമ്മിക്കാൻ നൽകിയ ഭൂമിയിൽ നിർമിച്ച റിസോർട്ടിന് പഞ്ചായത്തിനെ തെറ്റിധരിപ്പിച്ച് ലൈസൻസ് നേടുകയായിരുന്നുവെന്ന് സബ്ബ് കളക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതെ തുടർന്നാണ് ലൈസൻസ് റദ്ദുചെയ്യാനും തുടർനടപടികളെടുക്കാനും നിർദേശം നൽകിയത്.
You must be logged in to post a comment Login