ടെല്‍അവീവ്: ഹമാസ് ആക്രമണം രൂക്ഷമാകുന്നതോടെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍. സുരക്ഷാകാര്യ മന്ത്രിസഭാ യോഗത്തിലാണ് പലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കാൻ തീരുമാനമെടുത്തത്. ഇതോടെ 1973ന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തുന്നത്.
നീണ്ടു നില്‍ക്കുന്ന യുദ്ധത്തിനാണ് ഇസ്രയേല്‍ തുടക്കമിട്ടതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധത്തില്‍ ഇസ്രയേലിന് വേണ്ട സാമ്പത്തികവും സൈനികവുമായ സഹായം അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്. അധിക സാമ്പത്തിക-സൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ അറിയിച്ചു.
സഹായം സംബന്ധിച്ച് ഇസ്രയേല്‍ അമേരിക്കയുടെ മുന്‍പാകെ സമര്‍പ്പിച്ച അഭ്യര്‍ത്ഥനകള്‍ അവലോകനം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു എന്ന റിപ്പോര്‍ട്ടിനെ പറ്റിയുള്ള വിശദവിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.