കൊച്ചി: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന സര്‍ക്കുലറില്‍ മാറ്റം വരുത്തി പൊലീസ്. സമ്മേളനം നടക്കുന്ന രണ്ടു മണിക്കൂര്‍ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പുതിയ നിര്‍ദേശം നൽകി.
ആലുവ ഈസ്റ്റ് പൊലീസാണ് ആലുവ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്.
നവകേരള സദസ്സ് നടക്കുന്ന ദിവസം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കരുതെന്ന നിര്‍ദേശം വിവാദമായതോടെയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
കച്ചവടക്കാര്‍ ഭക്ഷണം മറ്റിടങ്ങളില്‍ വച്ച് പാചകം ചെയ്തശേഷം കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിര്‍ദേശമെന്നുമാണ് പൊലീസ് നേരത്ത നല്‍കിയ നിർദേശത്തിൽ പറഞ്ഞിരുന്നത്.
ഈ മാസം ഏഴിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വച്ച് നടക്കുന്നത്.