ചിറയിൻകീഴ്: മുതലപ്പൊഴിയിൽ അഴിമുഖത്തെ ആഴം ആറ് മീറ്ററായി നിലനിർത്താനുള്ള ശ്രമങ്ങൾക്കു വേഗംപോരെന്ന് മത്സ്യത്തൊഴിലാളികൾ. അഴിമുഖത്തെയും ചാനലിലെയും മണൽനീക്കം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഇല്ലെന്നാണ് പരാതി.
അദാനി തുറമുഖ കമ്പനി മുതലപ്പൊഴിയിൽ എത്തിച്ച മണ്ണുമാന്തി ഉപയോഗിച്ചുള്ള മണൽനീക്കമാണ് ഇപ്പോൾ നടക്കുന്നത്. ആറ് മീറ്റർ താഴ്ച ഉറപ്പാക്കി 400 മീറ്റർ നീളത്തിലാണ് മണൽ നീക്കേണ്ടത്. ഇവിടെ ഡ്രഡ്ജർ എത്തിച്ച് മണൽനീക്കം വേഗത്തിലാക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നത്. അഴിമുഖത്ത് അടർന്നുവീണ പാറകൾ നീക്കി മതിയായ ആഴം ഉറപ്പാക്കി മുതലപ്പൊഴി അപകടരഹിതമാക്കണമെന്ന സർക്കാർ നിർദേശത്തിന്റെ കരാർ കാലാവധി അവസാനിക്കാൻ ഇനി മൂന്നുമാസം മാത്രമാണുള്ളത്.
മണൽനീക്കം വേഗത്തിലാക്കാൻ മന്ത്രിതല സമിതി നൽകിയ നിർദേശം പാലിക്കപ്പെടുന്നില്ലെന്നാണ് പ്രധാന പരാതി. മുതലപ്പൊഴിയിലെ ഓരോ ദിവസത്തെയും പ്രവർത്തന പുരോഗതി വിശകലനംചെയ്ത് വിലയിരുത്തി റിപ്പോർട്ട് കൈമാറാൻ ഉദ്യോഗസ്ഥസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതു ചടങ്ങ് മാത്രമായി തീരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
ഡിസംബർ, ജനുവരി മാസക്കാലയളവിൽ അഴിമുഖത്തേക്കു ശക്തമായ മണൽ ഒഴുക്ക് തുടരുന്നതിനാൽ തെക്കേ പുലിമുട്ട് ഭാഗത്ത് അഴിമുഖത്തിനു സമാന്തരമായി വീണ്ടും മണൽക്കൂന രൂപപ്പെടുന്നുണ്ട്. മണൽനീക്കത്തിനായി ഉപയോഗിക്കുന്ന മണ്ണുമാന്തി ഇടയ്ക്കിടയ്ക്ക് പണിമുടക്കുന്നതും മണൽനീക്കം മന്ദഗതിയിലാക്കുന്നു.
മണ്ണുമാന്തി ഉപയോഗിച്ചുള്ള മണൽനീക്കം പ്രായോഗികമല്ലെന്നും നീക്കംചെയ്യുന്നതിന്റെ പത്തിരട്ടി മണ്ണ് തിരികെ അഴിമുഖത്ത് അടിഞ്ഞുകൂടുന്ന അവസ്ഥയാണെന്നും ഹാർബർ എൻജിനിയറിങ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. മണൽനീക്കം വേഗത്തിലാക്കാൻ കരാർ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തെക്കുഭാഗത്തെ അടിയൊഴുക്കുകാരണം കൂടുതൽ മണൽ അഴിമുഖ ചാനലിൽ അടിഞ്ഞുകൂടുന്നുവെന്നാണ് അദാനി തുറമുഖ കമ്പനി നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ വാദം. ചിലനേരത്തുള്ള പ്രതികൂല കാലാവസ്ഥയും മണൽനീക്കത്തെ ബാധിക്കുന്നു.