സംസ്ഥാനത്ത് പ്രതിദിനം നൂറിലധികം പേർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയതിന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് പരസ്യവിചാരണ നടത്തി ഗതാഗത വകുപ്പ്. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രതിദിനം നൂറിലധികം ലൈസൻസ് നൽകുന്ന 15 മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരസ്യ വിചാരണ നടത്തുന്നത്.ലൈസൻസ് അനുവദിക്കുന്നതിനു പിന്നിൽ അഴിമതിയുണ്ട് എന്നും ഡ്രൈവിംഗ് ടെസ്റ്റ് നിയമാനുസരണം നടത്തുന്നില്ലെന്നും ആണ് ഗതാഗത വകുപ്പ് വിലയിരുത്തുന്നത്. 60 പേർക്ക് വരെ പ്രതിദിനം ലൈസൻസ് നൽകാം എന്ന ഗതാഗത കമ്മീഷണറുടെ സർക്കുലർ നിലനിൽക്കെ ഇത് തെറ്റിച്ചു കൊണ്ട് പ്രതിദിനം നൂറിലധികം പേർക്കാണ് ഉദ്യോഗസ്ഥർ ലൈസൻസ് ടെസ്റ്റ് നടത്തുന്നത്.
മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ എങ്ങനെയാണ് ഇത്രയധികം ലൈസൻസ് ഒരു ദിവസം നൽകുന്നത് എന്ന് തെളിയിക്കണമെന്നാണ് ഗതാഗതവകുപ്പിന്റെ നിർദ്ദേശം. തിരുവനന്തപുരത്ത് പരസ്യ വിചാരണയ്‌ക്ക് വേണ്ടി ഹാജരാകാൻ ഗതാഗത കമ്മീഷൻ 15 ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും മൂന്നം ഉദ്യോഗസ്ഥരെ ഇവർ ടെസ്റ്റ് നടത്തുന്നത് പരിശോധിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പരസ്യമായി നടത്തുന്ന പ്രാക്ടിക്കൽ ടെസ്റ്റ് പരാജയപ്പെടുന്ന ഉദ്യോഗസ്ഥർക്ക് വകുപ്പുതല നടപടികൾ അടക്കം നേരിടേണ്ടി വരും.