ആലപ്പുഴ: ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയച്ച സംഭവം രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മുഴുവൻ കേന്ദ്രം മരവിപ്പിച്ചിരുന്നു. 1076 കോടി അടയ്‌ക്കണമെന്ന് ആദായനികുതി വകുപ്പിപ്പ് നോട്ടീസ് അയച്ചു. പലിശ മാത്രം 692 കോടി അടയ്‌ക്കണം. എന്നാൽ ബിജെപിയും നികുതി അടച്ചതിന്‍റെ കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നും കെ സി പറഞ്ഞു. ആദായനികുതി വകുപ്പിന്റെ നീക്കത്തിനെതിരെ നാളെയും മറ്റന്നാളും രാജ്യവാപകമായി പ്രതിഷേധിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.നടപടി കോടതിയിൽ ചോദ്യംചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു. തെരഞ്ഞെടുപ്പ് സമയത്തെ ആദായ നികുതി വകുപ്പിന്‍റെ ഇത്തരം നടപടി ജനാധിപത്യ രീതിക്ക് എതിരാണെന്ന് സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു.
2014 മുതൽ 17 വരെയുള്ള കാലത്ത് 520 കോടി നികുതി അടയ്‌ക്കണമെന്ന് ഇതിന് മുൻപ് കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും ഹർജി ഹൈക്കോടതി തള്ളിയിരുന്നു. പുതിയ നോട്ടീസിൽ വ്യക്തമാക്കുന്നത് നികുതിയും പിഴയുമടക്കം 1700 കോടി അടയ്‌ക്കണമെന്നാണ്. 2020 വരെയുള്ള കാലയളവിലെ നോട്ടീസാണ് ഇപ്പോള്‍ അയച്ചത്.കേന്ദ്ര സർക്കാരിന്റേത് നീചമായ രാഷ്‌ട്രീയമാണെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. ബിജെപിയും നികുതി അടച്ചതിന്‍റെ കണക്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസിനെ പാപ്പരാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.