ആറ്റിങ്ങൽ: സമഗ്രവും സമ്പൂർണ ശുചിത്വ പട്ടണവുമാകാൻ കർമ്മ പദ്ധതികളുമായി ആറ്റിങ്ങൽ നഗരസഭ. ഉറവിട മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകിയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ബയോ കമ്പോസ്റ്റ് ബിന്നും, ബയോഗ്യാസ് പ്ലാന്റും വീടുകളിൽ ഒരുക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പട്ടണത്തിലെ ശുചീകരണ മേഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിരവധി പുതിയ മാലിന്യ സംസ്കരണ പദ്ധതികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനുവേണ്ടി 13,75000 രൂപ ചെലവിട്ട് വാങ്ങിയ ബയോകമ്പോസ്റ്റ് ബിൻ 638 ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകും. പ്രത്യേകം സബ്സിഡിയിലൂടെ 14,175 രൂപ വിലയുള്ള ബയോഗ്യാസ് പ്ലാന്റ് വെറും 2580 രൂപ നിരക്കിൽ 93 കുടുംബങ്ങളിലേക്ക് എത്തിക്കുന്നു. ബയോ കമ്പോസ്റ്റ് ബിന്നുകൾ വീടുകൾക്ക് പുറമേ സർക്കാർ ഓഫീസുകൾക്ക് മുന്നിലും, പൊതു മാർക്കറ്റിലും, ആശുപത്രി പരിസരങ്ങളിലും, ബസ് സ്റ്റാൻഡ് പരിസരങ്ങളിലും സ്ഥാപിക്കും. ഈ മേഖലകളിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ ശേഖരിക്കാൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുക വഴി മാലിന്യ സംസ്കരണത്തിന് പുറമേ ഊർജ ഉത്പാദനവും ലക്ഷ്യമിടുന്നു. ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനു വേണ്ടി പദ്ധതി വിഹിതത്തിൽ നിന്ന് 41 ലക്ഷത്തോളം രൂപ ചെലവഴിച്ച് 5 ഇലക്ട്രിക് ഓട്ടോയും 1 മിനിലോറിയും 33 ലിറ്റർ ബിന്നുകളും വാങ്ങിയിട്ടുണ്ട്.
ഇലക്ട്രിക് ഓട്ടോകൾ ചെറിയ വഴികളിലൂടെ കടന്നുചെല്ലുന്നത് മാലിന്യ ശേഖരത്തിന് ഗുണകരമാകും. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ മിനിലോറിയിൽ കയറ്റി സംസ്കരണ കേന്ദ്രത്തിലെത്തിക്കാനാണ് പരിപാടി. ഇലക്ട്രിക് ഓട്ടോറിക്ഷകൾ പരിസ്ഥിതി സൗഹൃദവുമാണ്.