2024 ആരംഭിച്ചതിന് പിന്നാലെ തൊഴിലന്വേഷകർക്കും യുവാക്കൾക്കും നിരാശ നൽകുന്ന വാർത്തകളാണ് ഗൂഗിൾ പുറത്തുവിടുന്നത്. ഈ വർഷം കൂടുതൽ പേർക്ക് ജോലി നഷ്ടമാകുമെന്ന മുന്നറിയിപ്പ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് നൽകിയതായി ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 10 മുതൽ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ വിവിധ വകുപ്പുകളിലായി ജോലിചെയ്യുന്ന ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇനിയും കൂടുതൽ പേരെ വെട്ടിക്കുറക്കേണ്ടി വരുമെന്നാണ് സുന്ദർ പിച്ചൈ അറിയിച്ചത്.
അടുത്തിടെ ഗൂഗിൾ പിക്‌സൽ, നെസ്റ്റ്, ഫിറ്റ്‌ബിറ്റ് എന്നിവയുടെ പ്രധാന ഹാര്‍ഡ് വെയര്‍ ടീമുകൾ, എഞ്ചിനീയറിങ് ടീമുകള്‍ എന്നിവരെ ഗൂഗിള്‍ പിരിച്ചുവിട്ടിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്‌റ്റ്‌വെയറും ഓട്ടോമേഷനും കൂടുതൽ മേഖലകളിലേക്ക് എത്തിക്കാൻ കമ്പനി ശ്രമം നടത്തുന്നുണ്ട്. ഇതിനൊപ്പം കമ്പനിയുടെ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുക, ഊന്നൽ നൽകുന്ന വിവിധ മേഖലകളിൽ ലക്ഷ്യം നേടുന്നതിൽ വേഗത വർധിപ്പിക്കുക തുടങ്ങിയവലക്ഷ്യമിട്ടാണ് ഈ വർഷത്തെ പിരിച്ചുവിടലുകളെന്ന് അദ്ദേഹം മെമ്മോയിൽ സൂചിപ്പിച്ചു.