ആലുവ: റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് മൂന്ന് യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച ചുവന്ന കാർ വാടകയ്ക്ക് എടുത്ത് നൽകിയതിലെ കണ്ണികളാണ് ഇവർ. അതേസമയം, തട്ടിക്കൊണ്ടുപോയ യുവാക്കളെ സംബന്ധിച്ചോ, ഇവരെ തട്ടിക്കൊണ്ടുപോയവരെ പറ്റിയോ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
പത്തനംതിട്ട എ.ആർ. ക്യാമ്പിലെ എസ്.ഐ. സുരേഷ് ബാബുവാണ് കാർ വാടകയ്ക്ക് എടുത്തത്. പത്തനംതിട്ടയിൽ നിന്നെടുത്ത കാർ സുരേഷ്ബാബുവിന്റെ പക്കൽ നിന്നും മുഹമ്മദ് റിയാസ് വാടകയ്‌ക്കെടുത്തു. അൻവർ കാർ മുഹമ്മദ് റിയാസിൽ നിന്നും വാടകയ്‌ക്കെടുത്തു. അൻവറാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിന് വാടകയ്ക്ക് നൽകിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനകൾക്ക് ശേഷം കാർ ആലുവ പോലീസിന് കൈമാറി.
സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നതായി ആലുവ റൂറൽ ജില്ലാ എസ്.പി. ഡോ. വൈഭവ് സക്‌സേന പറഞ്ഞു. പ്രതികളെയോ വാദികളെയോ കണ്ടെത്തിയാൽ മാത്രമേ വിശദാംശങ്ങൾ ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആലുവയിലെ പോലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിലും സംഘം അന്വേഷണം നടത്തും. തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കൾ ഉൾപ്പെടെ ആരും ഇതുവരെ പരാതിയുമായി രംഗത്ത് വരാത്തതും ദുരൂഹതക്കിടയാക്കുന്നുണ്ട്.