കലക്ഷൻ റെക്കോർഡുകൾ ഭേദിച്ച് തീയേറ്ററുകളിൽ തരംഗമായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവ്. 7 കോടി രൂപ സിനിമയ്‌ക്കായി മുടക്കിയിട്ട് ലാഭവിഹിതമോ മുടക്ക് മുതലോ നൽകിയില്ലെന്ന അരൂർ സ്വദേശിയായ സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി നിർമ്മാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിട്ടത്.എറണാകുളം സബ് കോടതി ജഡ്ജി സുനിൽ വർക്കി ആണ് ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണറായ ഷോൺ ആന്റണിയുടെയും 4 കോടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിന് താൻ 7 കോടി രൂപ മുടക്കി എന്നാണ് സിറാജ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.ചിത്രത്തിന്റെ നിർമ്മാതാക്കൾ ലാഭ വിഹിതത്തിന്റെ 40% തനിക്ക് വാഗ്ദാനം ചെയ്തിരുന്നു എന്നും പണം കൈപ്പറ്റിയശേഷം ലാഭമോ മുതൽ മുടക്കോ നൽകാതെ കബളിച്ചെന്നും ആണ് സിറാജ് ഹർജിയിൽ ആരോപിക്കുന്നത്. 220 കോടി രൂപ ചിത്രം ആഗോളതലത്തിൽ കളക്ഷൻ നേടിയിട്ടുണ്ട് എന്നും ഒടിടി പ്ലാറ്റ്ഫോമുകൾ മുഖേന 20 കോടിയോളം രൂപ നേടിയെന്നും സിറാജ് സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്.
സിറാജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയയ്‌ക്കുകയും അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂർ ഹർജി ഭാഗത്തിനു വേണ്ടി കോടതിയിൽ ഹാജരാവുകയും ചെയ്തു. ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടുന്ന മലയാള സിനിമയാണ് ‘മഞ്ഞുമൽ ബോയ്സ്’. തമിഴ്നാട്ടിൽ 50 കോടി രൂപ ഡബ്ബിങ് ഇല്ലാതെ നേടുന്ന ആദ്യ ഇതരഭാഷ ചിത്രം കൂടിയായ ‘മഞ്ഞുമ്മൽ ബോയ്സ്’ ഫെബ്രുവരി 22നാണ് തിയറ്ററുകളിൽ എത്തിയത്.ശ്രീ ഗോകുലം മൂവീസിന്റെയും പറവ ഫിലിംസിന്റെയും ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീം കുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.