കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവിച്ചത് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള നീക്കം. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത വെളിപ്പെടുത്തിയതോടെയാണ് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം തടയാൻ സാധിച്ചത്. പല തവണ ഹാഷ് വാല്യുമാറിയ മെമ്മറി കാർഡ് തെളിവ് നിയമ പ്രകാരം കോടതിയ്‌ക്ക് സ്വീകരിക്കാതെ തള്ളിക്കളയാം. വിചാരണ കോടതി ജഡ്ജ് എന്ത് കൊണ്ട് മേൽക്കോടതിയിൽ നിന്ന് ഇക്കാര്യം മറച്ച് വെച്ചു എന്നതിലാണ് അതീജിവിതയ്‌ക്കും നിയമ വിദഗ്ധർക്കും ചോദ്യം ഉണ്ടാകുന്നത്.കേസിൽ മെമ്മറി കാർഡ് എന്നത് രേഖാമൂലമുള്ള തെളിവാണ്. ഐടി ആക്ടും എവിഡൻസ് ആക്ടും പ്രകാരം രേഖകളിൽ കൃത്രിമം കാട്ടിയെന്ന് കണ്ടെത്തിയാൽ ആ തെളിവിന്‍റെ വിശ്വാസ്യത നശിക്കും. പലതവണ ഹാഷ് വാല്യു മാറിയ മെമ്മറി കാർഡിന് ആധികാരികതിയില്ലെന്ന് ദിലീപ് ഉൾപ്പടെയുള്ള പ്രതിഭാഗം വാദിച്ചാൽ അത് കോടതിയ്‌ക്ക് പരിഗണിക്കേണ്ടിവരും.
സുപ്രീം കോടതി നിർദേശിച്ചത് അനുസരിച്ച് സെൻട്രൽ ലാബിലേക്ക് പരിശോധനയ്‌ക്കായി അയക്കാൻ മെമ്മറി കാർഡിന്‍റെ ക്ലോൺഡ് കോപ്പി എടുത്തപ്പോഴാണ് ഹാഷ് വാല്യു മാറിയെന്ന് ആദ്യമായി വ്യക്തമാകുന്നത്. 2020 ആദ്യത്തിൽ സംസ്ഥാന ഫോറൻസിക് വിഭാഗം വിചാരണ കോടതി ജഡ്ജിയെ ഇക്കാര്യം അറിയിച്ചിരുന്നു. ഇത് പൊലീസിന്‍റെ തുടരന്വേഷണത്തിൽ ബോധ്യപ്പെടുകയും ചെയ്ത കാര്യമാണ്. എന്നാൽ, വിചാരണ നടപടികൾ തുടരുന്നതിനിടെ ഇതൊന്നും ഹൈക്കോടതിയെയോ, സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയോ ജഡ്ജി വ്യക്തമാക്കിയിരുന്നില്ല.എട്ടാം പ്രതി ദിലീപ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മെമ്മറി കാർഡ് സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധിച്ചത്. പരിശോധനാ ഫലം വിചാരണ സമത്ത് ദിലീപിന് മാത്രം ഉപയോഗിക്കാമെന്നായിരുന്നു സുപ്രീം കോടതി നൽകിയ നിർദ്ദേശം. അതായത് ഹാഷ് വാല്യുമാറായി വിവരം ജഡ്ജിയ്‌ക്ക് പുറമെ അറിയാൻ സാധ്യതയുള്ളത് ദിലീപ് മാത്രമാണ്.