സുഗന്ധഗിരി വനം കൊള്ളയുമായി ബന്ധപ്പെട്ട് 18 വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ പിഴവുകൾ പറ്റിയതായി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരായ ഡി എഫ് ഒ ഷജ്ന കരീം, റേഞ്ച് ഓഫീസർ കെ നീതു, ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം സജീവൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.
സുഗന്ധഗിരി വനം കൊള്ളയുമായി ബന്ധപ്പെട്ട് കൽപ്പറ്റ സെക്ഷൻ ഓഫീസർ കെ കെ ചന്ദ്രൻ, വാച്ചർ ജോൺസൺ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സജി പ്രസാദ്, എം കെ വിനോദ് കുമാർ, ബാലൻ എന്നിവർ നിലവിൽ സസ്പെൻഷനിൽ ആണ്. ഇവരെ കൂടാതെ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത് കൽപ്പറ്റ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി എസ് വിഷ്ണു, പി സിയാദ് ഹസൻ, ഐ വി കിരൺ, നജീബ്, കെഎസ് ചൈതന്യ, കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് വാച്ചർമാരായ കെ ലക്ഷ്മി, പിജി വിനീഷ്, ആർ വിൻസെന്റ്, എ എ ജാനു കൽപ്പറ്റ ഫ്ലൈയിങ് സ്ക്വാഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ്.
വനം വകുപ്പ് സെക്രട്ടറിയെ ഇവർക്കെതിരെ വകുപ്പതല നടപടി സ്വീകരിക്കുന്നതിന് ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് 9 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവിലെ പ്രതി പട്ടികയിൽ ഒരാളെ കൂടി ഉൾപ്പെടുത്തും. വനം വകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതായി വ്യക്തമായതിനെ തുടർന്നാണ് ഇയാളെ കൂടി പ്രതി പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.