കൊച്ചി: എക്സാലോജിക് സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്തയ്‌ക്ക് വീണ്ടും നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിർദേശം നൽകിയിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇഡി സമൻസ് അയച്ചത്. തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ഇഡി രണ്ടാമതും സമൻസയച്ചത്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പടെയുള്ള കാരണങ്ങൾ പറഞ്ഞാണ് സി എൻ ശശിധരൻ കർത്ത ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.
സിഎംആര്‍എല്‍ മാസപ്പടി കേസില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി സിഎംആര്‍എല്‍ എംഡിക്ക് ഇതിന് മുൻപ് നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ശശിധരന്‍ കര്‍ത്തയ്‌ക്ക് തിരിച്ചടിയാണ് കിട്ടിയിരുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാൻ കഴിയില്ലെനന്നായിരുന്നു ഹൈക്കോടതി സ്വീകരിച്ച നിലപാട്. ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ഇ ഡി അന്വേഷണം നിലനില്‍ക്കില്ലെന്നായിരുന്നു കര്‍ത്തയുടെ വാദം.ഇതിനിടെ സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ സിഎംആർഎൽ ജീവനക്കാരുടെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും നടക്കുകയാണ്. തിങ്കളാഴ്ച രാത്രി മുഴുവനും ഇഡി ഇവരെ ചോദ്യം ചെയ്തുവെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെയാണ് മൂന്ന് സിഎംആർഎൽ പ്രതിനിധികൾ ഇഡി ഓഫീസിൽ ഹാജരായത്. സിഎംആര്‍എല്‍ ചീഫ് ഫിനാൻസ് ഓഫീസർ, ഐടി മാനേജർ, സീനിയർ ഐടി ഓഫീസർ എന്നിവരാണ് ഹാജരായത്.