തൃശൂര്‍: തൃശൂര്‍ പൂരത്തെ ബാധിക്കുന്ന ഒരു നിലപാടും സര്‍ക്കാര്‍ എടുക്കില്ലെന്ന് ഉറപ്പ് നൽകി മന്ത്രി എ കെ ശശീന്ദന്‍. ഫിറ്റ്‌നസുമായി എത്തുന്ന ആനകളെ വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കില്ലെന്നും അത് അപ്രായോഗികമായിരിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു. സംശയമുള്ള ആനകളെ മാത്രമെ പരിശോധനയ്‌ക്ക് വിധേയമാക്കും. അതിനായി വനം വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലെ12, 13 വ്യവസ്ഥകള്‍ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് രാത്രി 7 ന് നടക്കും. തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും തുടർന്ന് പാറമേക്കാവും. 8.30 വരെയാണ് സാമ്പിൾ വെടിക്കെട്ടിന് അനുവദിച്ചിരിക്കുന്ന സമയം.
നൂറ്റാണ്ടുകൾ പിന്നിട്ട പൂരചരിത്രത്തിൽ വെടിക്കെട്ടിന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുന്നത് ഒരാളാണെന്ന പ്രത്യേകയും ഇത്തവണയുണ്ട്. ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്. മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശിനാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല. നൂറ്റാണ്ടുകള്‍ പിന്നിട്ട ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്.പാറമേക്കാവ് വിഭാഗത്തിന്റെ ലൈസൻസിയുമായി ബന്ധപ്പെട്ട് ഉണ്ടായ സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് പുതിയ കരാറുകാരനെ കണ്ടെത്താനുള്ള ശ്രമത്തിനിടെ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ നിർദ്ദേശം ഇരു ദേവസ്വങ്ങളും അംഗീകരിക്കുകയായിരുന്നു.വെടിക്കെട്ട് നടക്കുന്നതിനാൽ നഗരം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ പെസോയും പൊലീസും അനുവദിച്ച സ്ഥലങ്ങളില്‍നിന്ന് വെടിക്കെട്ട് കാണാം. ബഹുവര്‍ണ അമിട്ടുകള്‍, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവ വെടിക്കെട്ടിന് വര്‍ണശോഭ നല്‍കും. 20ന് പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്.