കൊൽക്കത്ത: പേര് വിവാദത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് സംസ്ഥാന സർക്കാർ പുതിയ പേര് നിർദേശിച്ചു. അക്ബർ, സീത എന്നീ പേരുകള്‍ മാറ്റി സൂരജ്, തനായ എന്ന് ഇടനാണ് ശുപാർശ. പേരുകള്‍ കേന്ദ്ര മൃഗശാല അതോറിറ്റിക്കാണ് കൈമാറിയത്. കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകരിച്ചാൽ പേരുമാറ്റം ഔദ്യോഗികമായി നടത്തും.സിലിഗുരി സഫാരി പാർക്കിലെ അക്ബർ എന്ന ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒരുമിച്ച് പാർപ്പിക്കരുതെന്ന് വിഎച്ച്പിയുടെ ഹർജി കല്‍ക്കത്ത ഹൈക്കോടതിയിലെത്തിയതോടെയാണ് വിവാദം കടുത്ത. ഫെബ്രുവരി 16നാണ് ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വ്യത്യസ്ത ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം. വിശ്വ ഹിന്ദു പരിഷത്തിന്‍റെ ബംഗാൾ ഘടകമാണ് ഹര്‍ജി സമർപ്പിച്ചത്. മൃഗങ്ങൾക്ക് ആരാധനമൂർത്തികളുടെ പേര് നൽകരുതെന്നും പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണമെന്നുമായിരുന്നു ഹര്‍ജിയിൽ ഉന്നയിക്കുന്ന വാദം.
സിംഹങ്ങൾക്ക് അക്ബർ, സീത എന്നീ പേരുകള്‍ നൽകിയത് തെറ്റായ നടപടിയാണെന്ന് കല്‍ക്കത്ത ഹൈക്കോടതി നിരീക്ഷിച്ചു. പേര് മാറ്റി വിവാദം ഇല്ലാതാക്കാൻ സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ബംഗാളിൽ അല്ലാതെ തന്നെ നിരവധി വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. മൃഗങ്ങൾക്ക് ഇത്തരത്തിൽ നോബേൽ സമ്മാന ജേതാക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്ന് കോടതി ചോദിച്ചു.