തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്താതെ, പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കുന്നതിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി താൽക്കാലിക സിൻഡിക്കറ്റ് രൂപീകരിക്കുവാനുള്ള ഭേദഗതി ബിൽ നിയമസഭയിൽ തിങ്കളാഴ്ച അവതരിപ്പിക്കും. ഇതിനായുള്ള സമയക്രമ പട്ടികയും ബില്ലും പ്രസിദ്ധപ്പെടുത്തി.
എക്സ് ഒഫിഷ്യോ അംഗങ്ങൾക്ക് പുറമെ 13 പേരെ പുതുതായി നാമനിർദേശം ചെയ്യാനാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രതിപക്ഷ അംഗങ്ങൾ തിരഞ്ഞെടുപ്പിലേക്ക് വരുന്നത് ഒഴിവാക്കാനും സർവകലാശാല ഭരണം പൂർണ്ണമായും സി.പി.എമ്മിന്‍റെ കീഴിലാക്കാനുമാണ് തിരഞ്ഞെടുപ്പ് നടത്താതെ നിയമസഭയിൽ പുതിയ ബിൽ അവതരിപ്പിക്കുന്നതെന്നാണ് ആക്ഷേപം. സർക്കാരിൻ്റെ സഞ്ചിത നിധിയിൽ നിന്ന് അധിക തുക ചെലവഴിക്കേണ്ടതുണ്ടെന്ന് ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടത്തിൽ പറയുന്നു. ഭരണഘടനയുടെ 299 (1) വകുപ്പ് പ്രകാരം ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിന് ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമാണ്.
ബിൽ അവതരിപ്പിക്കാൻ അനുമതി തേടി സർക്കാർ കഴിഞ്ഞയാഴ്ച ഗവർണർക്ക് കത്ത് നൽകിയിരുന്നെങ്കിലും ഗവർണർ അനുമതി നൽകിയിരുന്നില്ല. കോഴിക്കോട് സർവകലാശാല നിയമത്തിലെ സെക്ഷൻ 7(4) പ്രകാരം സെനറ്റ്/ സിൻഡിക്കേറ്റ് കമ്മിറ്റികളുടെ കാലാവധി കഴിഞ്ഞ് പിരിച്ചു വിടപ്പെട്ടാൽ താൽക്കാലിക ഭരണസമിതി രൂപീകരിക്കാനുള്ള അധികാരം ഗവർണർക്കാണ്.