പത്തനംതിട്ട : സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഉപയോഗ ശൂന്യമായ പയറുവർഗങ്ങൾ ഉപയോഗിച്ച് ഗാന്ധി ചിത്രം ഒരുക്കുകയാണ് ചിത്രകാരൻ വെട്ടൂർ പേഴുംകാട്ടിൽ സ്മൃതി ബിജു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ പയർ വർഗങ്ങൾ ചിത്രരചനയ്ക്കുള്ള മാധ്യമമാക്കുകയായിരുന്നു.
തുവര, പയർ, പരിപ്പ്, ഉഴുന്ന്, ഉലുവ എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. പല നിറത്തിലുള്ള പരിപ്പ് തമിഴ്നാട്ടിൽ നിന്ന് ശേഖരിക്കുകയായിരുന്നുവെന്ന് ബിജു പറഞ്ഞു. ഡൽഹി ക്രൈസ്റ്റ് സർവകലാശാല കാമ്പസിലെ ഓഡിറ്റോറിയത്തിലും പൂന സർവകലാശാല കാമ്പസിലും ബിജുവിന്റെ കൊത്തുപണികളുണ്ട് .
വയനാട് ആദിവാസി ഊരിലെ മുത്തശ്ശി കുടിലിന് മുന്നിലിരിക്കുന്ന മ്യൂറൽ പെയിന്റിംഗിന് 2016ൽ ആർട്ട് മെൻസ്‌ട്രൊ അന്താരാഷ്ട്ര അവാർഡ് ലഭിച്ചു. 2019ൽ സംസ്ഥാന ലളിത കലാ അക്കാഡമി അവാർഡിനു തിരഞ്ഞെടുത്ത ചിത്രങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നു തിരുവനന്തപുരം മാർ ഇവാനിയോസ് മ്യൂസിയം, നെടുമങ്ങാട്, വിതുര എന്നിവിടങ്ങളിലെ പള്ളികൾ എന്നിവിടങ്ങളിൽ ബിജുവിന്റെ കരവിരുത് കാണാനാകും.
പന്തളം തൃക്കാർത്തിക സ്‌കൂൾ ഒഫ് ആർട്‌സിൽ നിന്നാണ് ചിത്രരചന പഠിച്ചത്. കുമ്പഴ മൗണ്ട് ബഥനി, ളാക്കൂർ ഗവ. എൽ.പി.എസ് എന്നിവിടങ്ങളിൽ പാർട്ട് ടൈം ഡ്രോയിംഗ് അദ്ധ്യാപകനായി ബിജു ജോലി ചെയ്യുന്നുണ്ട്. ഏഴ് കിലോ മീറ്റർ നീളത്തിൽ ചിത്രം വരച്ച് ഗിന്നസ് റെക്കാഡിനായുള്ള ശ്രമത്തിലാണിപ്പോൾ. ഭാര്യ രാജി. മകൻ : അലോഷി.
You must be logged in to post a comment Login