ശ്രീപത്മനാഭന്റെ മുന്നിൽ പ്രാർഥിച്ച്, പൂജ നടത്തി മനസ്സു നിറഞ്ഞ് രാഷ്ട്രപതി റാംനാഥ് കോവിന്ദും കുടുംബവും മടങ്ങി. ഇന്നലെ വൈകിട്ട് 5 മണിയോടെ ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയും ഭാര്യയും മകളും 6.30 വരെ ക്ഷേത്രത്തിൽ ചെലവഴിച്ചു. ക്ഷേത്രത്തിന്റെ ശിൽപ ചാരുതയിൽ വിസ്മയം പ്രകടിപ്പിച്ച രാഷ്ട്രപതി ക്ഷേത്രത്തിലെ എല്ലാ അപൂർവതകളെക്കുറിച്ചും തിരക്കിയറിഞ്ഞു. ക്ഷേത്രത്തിന്റെ ചരിത്രവും ക്ഷേമ പ്രവർത്തനങ്ങളെല്ലാം അദ്ദേഹം വിശദമായി മനസ്സിലാക്കുകയും ചെയ്തു.
ക്ഷേത്രം ഉപദേശക സമിതി ചെയർമാൻ ജസ്റ്റിസ് എൻ.കൃഷ്ണൻ നായർ, അംഗങ്ങളായ ആദിത്യവർമ, കുമ്മനം രാജശേഖരൻ, എക്സിക്യൂട്ടീവ് ഓഫിസർ സുരേഷ് ബാബു എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി അർച്ചന നടത്തി. ഓണവില്ല്, ശ്രീ പത്മനാഭസ്വാമിയുടെ ശിൽപം , ക്ഷേത്ര ചരിത്ര പുസ്തകങ്ങൾ എന്നിവ രാഷ്ട്രപതിക്ക് ഉപഹാരമായി ക്ഷേത്രം ഭാരവാഹികൾ നൽകി. 2022 ലെ ക്ഷേത്രം കലണ്ടറിന്റെ ആദ്യ കോപ്പി രാഷ്ട്രപതിക്കു നൽകി പ്രകാശനം ചെയ്തു. രാഷ്ട്രപതിയും കുടുംബവും ക്ഷേത്രം മുഴുവൻ നടന്നു കണ്ടതിനു ശേഷമാണ് മടങ്ങിയത്. തിരികെയെത്തി രാജ്ഭവനിലാണ് രാഷ്ട്രപതിയും കുടുംബവും വിശ്രമിച്ചത്.
You must be logged in to post a comment Login