കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ അന്വേഷണം നേരിടുന്ന സൈബി ജോസ് കിടങ്ങൂർ രാജിവെക്കണമെന്ന ആവശ്യവുമായി അഭിഭാഷക സംഘടനകൾ. സൈബി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ആവശ്യപ്പെട്ടപ്പോൾ, അന്വേഷണം ഊർജിതമാക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്തും ആവശ്യപ്പെട്ടു.
അന്വേഷണം തുടരുമ്പോൾ സൈബി ഈ സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. വിജിലൻസ് കണ്ടെത്തിയ കുറ്റങ്ങൾ പ്രകാരം പ്രതിക്കെതിരെ ഹൈക്കോടതി ശക്തവും മാതൃകാപരവുമായ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും സംഘടനയുയർത്തി.
അതേസമയം, സൈബി ജോസിനോട് ഇന്ന് രാവിലെ 10 മണിക്ക് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരായില്ല. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നഗരത്തിലെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ സിനിമാ നിർമ്മാതാവിൽ നിന്നും ഫീസാണ് വാങ്ങിയതെന്ന മൊഴി ആവർത്തിക്കുകയായിരുന്നു.