മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലകളില്‍ കടുവകള്‍ ഇറങ്ങി. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലാണ് കടുവകള്‍ ഇറങ്ങിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു. കടുവകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നു എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ജനവാസ മേഖലയില്‍ മൂന്ന് കടുവകള്‍ ഇറങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കടുവകള്‍ എസ്‌റ്റേറ്റിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രദേശത്ത് സ്ഥിരമായി കടുവകള്‍ എത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പ്രദേശത്തുള്ള തോട്ടം തൊഴിലാളികളാണ് പ്രദേശത്ത് കടുകളെ കണ്ടത്. മാസങ്ങളായി ഇവിടെ പശുക്കളെ വന്യമൃഗങ്ങൾ ആക്രമിക്കുന്ന സംഭവങ്ങളുണ്ട്. കടുവകളാണ് വന്യ മൃഗങ്ങളെ ആക്രമിക്കുന്നതെന്ന് നാട്ടുകർ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.
ഇതിനിടെയാണ് വന അതിർത്തിയിൽ തേയിലത്തോട്ടങ്ങളോട് ചേർന്ന് കടുവകൾ സഞ്ചരിക്കുന്നത് നാട്ടുകാരുടെ കണ്ണിൽപ്പെട്ടത്. ഇപ്പോൾ കടുവകളെ കണ്ട പ്രദേശം ജനവാസ മേഖല അല്ലെങ്കിലും അവിടെ നിന്ന് രണ്ട് രണ്ട് കിലോമീറ്ററോളം അകലെ ജനവാസ മേഖലയാണ്.
എന്നാൽ കണ്ടെത്തിയത് കടുവകളെയാണെന്ന് വനം വകുപ്പ് ഇപ്പോഴും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. ഇതിന് കൂടുതൽ പരിശോധനകൾ നടത്തണമെന്നാണ് വനം വകുപ്പിന്റെ നിലപാട്.