കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് ഫറോക്ക് ഇന്ന് പുലര്‍ച്ചെ 2.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫറോക്ക് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനം നടത്തി. ബസിൽ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
അതേസമയം, കൊല്ലം -തേനി ദേശീയ പാതയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി കൊക്കയിലേക്ക് പതിക്കാതെ ക്രാഷ് ബാരിയറിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. വളഞ്ഞാങ്ങാനത്തിന് സമീപം ദേശീയ പാതയിൽ റോഡിന്റെ വശത്ത് നിന്നും കൊക്കയിൽപതിക്കാതെ ക്രാഷ് ബാരിയറിൽ തട്ടി നിൽക്കുകയായിരുന്നു