കോട്ടയം: കെ.ആർ.നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളിൽ ദളിതരില്ലെന്ന അടൂർ ഗോപാലകൃഷ്ണന്‍റെ വാദം തെറ്റെന്ന് തൊഴിലാളികൾ. അഞ്ച് ശുചീകരണ തൊഴിലാളികളിൽ ഒരാൾ ദളിത് വിഭാഗത്തിൽ നിന്നുള്ളയാളും മൂന്ന് പേർ ഒബിസി വിഭാഗത്തിൽ നിന്നുള്ളവരുമാണ്. ഇതിൽ മൂന്ന് പേർ വിധവകളാണെന്നും വനിതാ തൊഴിലാളികൾ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മുൻ ഡയറക്ടറായ ശങ്കർ മോഹൻ തന്‍റെ വീട്ടിലെ ശൗചാലയം കഴുകിപ്പിച്ചെന്നും തൊഴിലാളികൾ ആവർത്തിച്ചു. വിവാദങ്ങൾക്ക് പിന്നാലെ വേട്ടയാടുകയാണ്. കഴിഞ്ഞ മാസം 2000 രൂപ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഈ മാസത്തെ ശമ്പളമില്ലെന്ന് അറിയിച്ചതായും തൊഴിലാളികൾ പറഞ്ഞു.
അടൂരിന്റെ രാജിയെ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സ്വാഗതം ചെയ്തു. കാമ്പസിൽ ജാതി വിവേചനം ഉണ്ടായിരുന്നു എന്നതിൽ ഉറച്ചുനിൽക്കുന്നു. സമരത്തെക്കുറിച്ച് അന്വേഷണം വേണമെന്ന അടൂരിന്റെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും കെ. ജയകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.