ബിജെപി ബന്ധം ഉണ്ടെന്ന് ആരോപണ വിധേയനായ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ മുഖ്യമന്ത്രി തന്നെ പരസ്യമായി ശാസിച്ച സാഹചര്യത്തിൽ എൽഡിഎഫ് കൺവീനർ സ്ഥാനം ഉടൻതന്നെ രാജിവെക്കണമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സൻ പറഞ്ഞു.
സിപിഐഎം -ബിജെപി ബന്ധം പുറത്തുവന്നതിന്റെ ജാള്യത മറക്കാനാണ് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള ഇ പി ജയരാജന്റെ കൂടിക്കാഴ്ചയെ മുഖ്യമന്ത്രിക്ക് തള്ളി പറയേണ്ടി വന്നത് എന്നും മുഖ്യമന്ത്രി തന്നെ നല്ല കമ്മ്യൂണിസ്റ്റുകാരൻ എന്ന വിശേഷിപ്പിച്ചിട്ടുള്ള ജയരാജനിൽ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇനിയും കടിച്ചു തൂങ്ങാതെ രാജിവെക്കുന്നതാണ് അദ്ദേഹത്തിന് അഭികാമ്യം എന്നും എം എം ഹസ്സൻ പറഞ്ഞു.
ബിജെപിയുമായുള്ള സിപിഐഎമ്മിന്റെ കേരളത്തിലെ ഡീലിംഗിന്റെ മുഖ്യസൂത്രധാരൻ ഇ പി ജയരാജൻ ആണെന്ന് ആരോപണം ഉന്നയിച്ച എം എം ഹസ്സൻ മുഖ്യമന്ത്രിയുടെ വ്യക്തമായ നിർദ്ദേശപ്രകാരമാണ് ദീർഘകാലമായി ഇത്തരം ചർച്ച കേരളത്തിൽ നടക്കുന്നത് എന്നും പറഞ്ഞു.
മോദിക്കും പിണറായിക്കും എതിരെ ജനവികാരം ആളിക്കത്തുകയാണ് എന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ യുഡിഎഫ് തരംഗമാണ് ഉള്ളത് എന്നും ചൂണ്ടിക്കാട്ടി.