ഇടുക്കി / പാലക്കാട്: ഇടുക്കിയിൽ അരിക്കൊമ്പന്റെ ആക്രമണത്തിൽ വീട് തകർന്നു. ശാന്തൻപാറ ചുണ്ടൽ വളവുകാട് ചുരുളിനാഥന്‍റെ വീടാണ് അരിക്കൊമ്പൻ നശിപ്പിച്ചത്. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ജോൺസൺ എന്നയാളുടെ കൃഷിയിടവും കാട്ടാന നശിപ്പിച്ചു.
ബുധനാഴ്ചയും രണ്ട് വീടുകൾ ആന തകർത്തിരുന്നു. ശാന്തൻപാറ ചുണ്ടലിൽ മാരി മുത്തു, അറുമുഖം എന്നിവരുടെ വീടുകളാണ് അന്ന് അരിക്കൊമ്പൻ തകർത്തത്. കാട്ടാനയുടെ ആക്രമണം നടക്കുമ്പോൾ വീടുകളിൽ ആളുണ്ടായിരുന്നില്ല.
അട്ടപ്പാടി പുത്തൂരിലും കാട്ടാനക്കൂട്ടം എത്തി. ഭവാനി പുഴയിൽ വെള്ളം കുടിക്കാനെത്തിയതായിരുന്നു കാട്ടാനക്കൂട്ടം. ജനവാസ മേഖലയായ കൂടുതറ പ്രദേശത്ത് ഇന്നലെ രാത്രി കാട്ടാനകൾ തമ്പടിച്ചിരുന്നു. അതിരാവിലെ പുഴ കടന്ന് തമിഴ്നാട്ടിലേക്ക് കടന്നു.