കൊച്ചി: ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂൺ വരെ നല്‍കിയിരുന്ന തീയതികള്‍ റദ്ദാക്കി മോട്ടോര്‍വാഹന വകുപ്പ്. നേരത്തെ അപേക്ഷിച്ചവർക്ക് അനുവദിച്ച തീയതികളാണ് റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചത്. ഒരു ദിവസം ടെസ്റ്റിന് അനുവദിക്കുന്നവരുടെ എണ്ണം കുറയ്‌ക്കാൻ ഗണേഷ് കുമാർ ഗതാഗത മന്ത്രിയായതിന് ശേഷം നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ടെസ്റ്റ് തീയതികൾ റദ്ദാക്കിയത്.ഏകദേശം 2000-ൽ അധികം ആളുകളാണ് ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാനാകാതെ ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. മുമ്പ് 100 മുതൽ 200 പേർ വരെയാണ് പ്രതിദിനം ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയിരുന്നത്. എന്നാൽ ഇതാണ് മെയ് ഒന്ന് മുതൽ 50 ആയി കുറച്ച് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന് ശേഷം ഇത് 30 ആയി വീണ്ടും കുറച്ചു. ഇതോടെയാണ് വെബ്സൈറ്റിലൂടെ ലഭ്യമായ തീയതികൾ റദ്ദായത്.
മെയ് മൂന്നിലെ ഡ്രൈവിങ് ടെസ്റ്റ് റദ്ദാക്കിയതായുള്ള എസ്എംഎസ് അറിയിപ്പില്‍ കാരണമായി കോവിഡ് 19 ആണ് കാണിച്ചിരിക്കുന്നത്. മേയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണു മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.ടെസ്റ്റുകൾ റീഷെഡ്യുൾ ചെയ്യുന്നതിനായി സൈറ്റിൽ കയറി വീണ്ടും പുതിയ തീയതി തിരഞ്ഞെടുക്കേണ്ടതായി വരും. പ്രതിദിനം 30 അപേക്ഷകർക്ക് മാത്രമാകും ടെസ്റ്റിന് ഹാജരാകാൻ അനുമതി നൽകുക. ആദ്യഘട്ടത്തിൽ 20 പുതിയ അപേക്ഷകർക്കും മുമ്പ് പരാജയപ്പെട്ട 10 പേർക്കുമാണ് ടെസ്റ്റിന് തീയതി ലഭിക്കുക.