തിരുവനന്തപുരം : ടൂറിസം രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചുകളിലൊന്നായ കോവളവും അതിനോട് ചേർന്നുള്ള ബീച്ചുകളും നവീകരിക്കുന്നതിനും തീരസംരക്ഷണം ഉറപ്പാക്കുന്നതിനുമായി 93 കോടി രൂപയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി.
കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് ഘട്ടങ്ങളിലായാണ് നവീകരണ പദ്ധതി നടപ്പാക്കുക. ഹവ്വാ ബീച്ചിലെയും ലൈറ്റ് ഹൗസ് ബീച്ചിലെയും അടിസ്ഥാന സൗകര്യ വികസനം, സൈലന്‍റ് വാലി സൺ ബാത്ത് പാർക്കിന്‍റെ നവീകരണം, കോർപ്പറേഷൻ ഭൂമി വികസനം, കോർപ്പറേഷൻ ഭൂമിയിലേക്കുള്ള ഗതാഗതം, ഐബി ബീച്ചിലേക്കുള്ള ഗതാഗത വികസനം, ഐ.ബി. ബീച്ചിന്‍റെയും അടിമലത്തുറ ബീച്ചിന്‍റെയും അതിർത്തി നിർണയം, തെങ്ങിൻ തോട്ടഭൂമി ഏറ്റെടുക്കൽ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.
രണ്ടാം ഘട്ടത്തിൽ ഐ.ബി ബീച്ച്, അടിമലത്തുറ ബീച്ച് എന്നിവയുടെ തുടർ വികസനവും തെങ്ങിൻ തോട്ടഭൂമിയുടെ വികസനവുമാണ് നടപ്പാക്കുക.