തിരുവനന്തപുരം: അധ്യാപകൻ തന്നെ തൊട്ടത് ബാഡ് ടച്ച് ആണെന്ന ഏഴാം ക്ലാസുകാരിയുടെ മൊഴിയെ തുടർന്ന് അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി കോടതി. തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സുദർശനാണ് ഹർജി തള്ളിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
സ്കൂളിലെ സംഗീതാധ്യാപകനായ ജോമോനാണ് പ്രതി. പ്രതി തന്‍റെ ശരീരഭാഗങ്ങളിൽ പലതവണ സ്പർശിച്ചതായി കുട്ടി പൊലീസിനോട് പറഞ്ഞു. പല തവണ ആവർത്തിച്ചത് ബാഡ് ടച്ച് ആണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്നും കുട്ടി പറഞ്ഞു. ക്ലാസ് മുറിക്ക് പുറത്ത് കാണുമ്പോഴെല്ലാം തന്നെ ഇഷ്ടമാണെന്ന് പ്രതി തന്നോടും സുഹൃത്തിനോടും പറഞ്ഞിട്ടുണ്ടെന്നും കുട്ടി മൊഴി നൽകി.
താൻ നിരപരാധിയാണെന്നും കേസുമായി ബന്ധമില്ലെന്നുമായിരുന്നു പ്രതി ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ അധ്യാപകനായ പ്രതി ചെയ്ത കുറ്റം അംഗീകരിക്കാനാവില്ലെന്ന് ജാമ്യാപേക്ഷയെ എതിർത്ത സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ കോടതിയിൽ പറഞ്ഞു. പ്രതിക്കെതിരെ മറ്റൊരു വിദ്യാർത്ഥിനിയും പരാതി നൽകിയതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.