കോഴിക്കോട്: ക്ഷേത്രഭരണം വിശ്വാസികൾ തന്നെയാണ് നടത്തേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രഭരണം പാർട്ടി നേതൃത്വം കൈകാര്യം ചെയ്യരുതെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ ഏജൻസികളെ കാവിവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. പേരാമ്പ്രയിൽ സി.പി.എം ജാഥയ്ക്ക് സ്കൂൾ ബസ് ഉപയോഗിച്ച സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി കൺവീനർ കൂടിയായ ഇ.പി ജയരാജന് എപ്പോൾ വേണമെങ്കിലും ജാഥയിൽ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാലക്കാട്ടെ നേതാവ് പി.കെ.ശശിയുടെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പേരെടുത്ത് പറയാതെ എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കി. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇത് ശശിയെക്കുറിച്ചാണോ എന്ന ചോദ്യത്തിൽ നിന്ന് ഗോവിന്ദൻ ഒഴിഞ്ഞുമാറി. ലൈഫ് മിഷനിലെ ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യത്തിൽ മാത്രമാണ് പൊരുത്തക്കേട് ഉണ്ടായത്. തെറ്റ് ചെയ്തവർ മാത്രം അതിന് ഉത്തരം നൽകിയാൽ മതി. ഇക്കാര്യം പാർട്ടി പരിശോധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.