തിരുവനന്തപുരം: ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്‌ക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ച് ഗതാഗത വകുപ്പ്. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ 15 വര്‍ഷം പൂര്‍ത്തിയായ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്‌ക്ക് മാറേണ്ടതുണ്ട്.
ഈ തീരുമാനം ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുന്ന കേരളത്തിലെ അന്‍പതിനായിരത്തിലധികം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ഡീസല്‍ ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനത്തിലേക്ക് മാറ്റുവാന്‍ ആവശ്യമായ പശ്ചാത്തല സൗകര്യം സമ്പൂര്‍ണ്ണമാകാന്‍ കാലതാമസം നേരിടുകയാണ്. കൊവിഡ് മഹാമാരി കാലത്ത് രണ്ട് വര്‍ഷക്കാലം ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാന്‍ കഴിയാതിരുന്ന സാഹചര്യമുണ്ടായി. കൂടാതെ ഇതര ഡീസല്‍ വാഹനങ്ങള്‍ക്ക് ഇത്തരം നിയന്ത്രണമില്ല എന്നതിനാലുമാണ് വര്‍ഷം തോറും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി ഉയര്‍ത്തുന്നത്.