ദുബൈ: ക്രിക്കറ്റിൽ പുതിയ നിയമങ്ങളുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി). വനിതാ ക്രിക്കറ്റിൽ നിന്ന് ട്രാൻസ്‌ജെൻഡർ താരങ്ങളെ വിലക്കിയതും ഓവറുകള്‍ക്കിടയിലെ സമയം നിശ്ചയിച്ചിട്ടുളളതാണ് പ്രധാന മാറ്റങ്ങൾ.
പുരുഷ ഏകദിന-ടി20 മത്സരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ‘സ്റ്റോപ്പ് ക്ലോക്ക്’ സംവിധാനം കൊണ്ടുവരുന്നത്. ഇതുപ്രകാരം ഓവറുകൾക്കിടയിലെ ഇടവേളക്ക് 60 സെക്കൻഡ് സമയം നിശ്ചയിക്കും. നിശ്ചിത സമയത്തിനുള്ളിൽ ബൗളർ അടുത്ത ഓവർ എറിഞ്ഞിരിക്കണം. മൂന്നാം തവണയും സമയനിബന്ധന ലംഘിച്ചാല്‍ അഞ്ച് റൺസ് പെനൽറ്റി വിധിക്കും.
അതേസമയം, ട്രാൻസ്‌ജെൻഡർ കളിക്കാരെ ഐ.സി.സി വിലക്കിയതോടെ കാനഡയുടെ ഡാനിയേൽ മക്‌ഗേയ്‌ക്ക് വനിതാ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഇനി പങ്കെടുക്കാനാകില്ല. ഈ വർഷം ആദ്യമാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇടംനേടുന്ന ആദ്യ ട്രാൻസ്‌ജെൻഡർ താരമായി ഡാനിയേൽ മക്‌ഗേ മാറിയത്.
പുതിയ നിയമ പ്രകാരം, പുരുഷനിൽ നിന്ന് സ്ത്രീയിലേക്ക് ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയിലൂടെ മാറിയവര്‍ക്ക് ഇനി ടീമിന്റെ ഭാഗമാകാനാകില്ല. ആസ്‌ട്രേലിയക്കാരനായ മക്‌ഗേയ് 2020ലാണ് കാനഡയിലേക്ക് മാറുകയും 2021ൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറുകയും ചെയ്തത്.