കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ വിസിയായി ഡോക്ടർ ബിജോയ് നന്ദൻ ചുമതലയേൽക്കും. ഇതിനെ സംബന്ധിച്ച പുതിയ ഉത്തരവ് ഉടനിറക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കി. കുസാറ്റിലെ മറൈൻ ബയോളജി വിഭാഗം ഡീനാണ് ബിജോയ് നന്ദൻ. സർവകലാശാലയിലെ വിസിയായിരുന്ന ഡോക്ടർ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയതോടെയാണ് ബിജോയ്ക്ക് ചുമതല നൽകിയത്.
കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രന്റെ വിവാദ പുനർനിയമനം കടുത്ത വിമർശനത്തോടെ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത് സർക്കാരിനും ചാൻസലറായ ഗവർണർക്കും ഒരുപോലെ പ്രഹരമായി. താത്പര്യ സംരക്ഷണത്തിന് സർക്കാരിന്റെ അനാവശ്യ സമ്മർദ്ദം, പദവി മറന്ന് വഴങ്ങിക്കൊടുത്ത ഗവർണറുടെ വീഴ്ച ഇവ രണ്ടുമാണ് സുപ്രീംകോടതി തുറന്നു കാട്ടിയത്.
ചാൻസലറാണ് സർവകലാശാലയുടെ പരമാധികാരിയെന്നും കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് തീരാകളങ്കമായ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകിയത്. സർക്കാർ- ഗവർണർ പോര് കാരണം എട്ട് സർവകലാശാലകളിൽ ഒരു വർഷത്തിലേറെയായി വിസി നിയമനം മുടങ്ങിയിരിക്കുകയാണ്. ചാൻസലർക്കുമേൽ സർക്കാരിന്റെ നിരന്തര സമ്മർദ്ദം ക്രമക്കേടിനും അപ്പുറമാണെന്ന് കോടതി പറഞ്ഞു.
അതേസമയം, സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്നായിരുന്നു ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം. റിവ്യു ഹർജി നൽകില്ലെന്നും വൈകാതെ ഡൽഹിയിൽ ജോലിയിൽ പ്രവേശിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പുനർനിയമനത്തിൽ തെറ്റ് തോന്നിയിട്ടില്ലെന്നും താൻ ആവശ്യപ്പെട്ടിട്ടല്ല നിയമനം നടത്തിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.