പെരിന്തൽമണ്ണ: വേനലിൽ അടിക്കാട് കത്തുന്നത് പതിവ് സംഭവം ആണെങ്കിലും ഞായറാഴ്ച പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ പരിധിയിൽ 12 ഇടത്തായിരുന്നു തീ പടർന്നത്. തൂത എടയ്ക്കൽ റബർ ഷീറ്റ് സ്റ്റോർ ചെയ്ത ഷെഡ് തീപിടുത്തത്തിൽ കത്തി നശിച്ചു. രാവിലെ 11നായിരുന്നു സംഭവം. അഗ്നിബാധയിൽ 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉച്ചക്ക് 12ഓടെ ആനമങ്ങാട് മണലായ റോഡിൽ റബർ തോട്ടം തീപിടിച്ച് കത്തി നശിച്ചു. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. അരയേക്കാർ വിസ്തീർണം വരുന്ന തോട്ടമാണ്. വെട്ടത്തൂരിൽ ഏക്കർ കണക്കിന് തോട്ടം കത്തിപ്പോയി. കശുമാവിൻ തൈകൾ, വാഴ, തെക്ക് തുടങ്ങിയവയും കൃഷിയും കത്തി
പടപ്പറമ്പ്, മേലാറ്റൂർ, മണ്ണാർമല, ചിരട്ടാമല, പെരിന്തൽമണ്ണ എന്നി പ്രദേശങ്ങളിലും ഞായറാഴ്ച തീ പടർന്നു. പെരിന്തൽമണ്ണ, മണ്ണാർക്കാട്, മലപ്പുറം ഫയർ ആൻഡ് റസ്ക്യു വിഭാഗം വന്നാണ് ഇവിടങ്ങളിൽ തീ അണച്ചത്. പെരിന്തൽമണ്ണ ഫയർ ആൻഡ് റസ്ക്യു സ്റ്റേഷൻ ഓഫിസർ എൽ. സുഗുണൻ, അസിസ്റ്റന്റ് ഓഫിസർ സാജു, റെസ്ക്യു ഓഫിസർമാരായ മുഹമ്മദ് ഷെബിൻ, സഫീർ, കിഷോർ നസീർ, ഗോപകുമാർ, മുരളി, സുജിത്ത് തുടങ്ങിയവർ ദൗത്യത്തിന് നേതൃത്വം നൽകി.