തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25ന് നടക്കും. പൊങ്കാല ഉള്‍പ്പെടെ മറ്റൊരു ഉത്സവകാലത്തെ വരവേല്‍ക്കാൻ ക്ഷേത്രം സജ്ജമാണെന്ന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക.
ഫെബ്രുവരി 17-ന് രാവിലെ 8 മണിക്ക് ‘കാപ്പുകെട്ട്’ ചടങ്ങോടെ ഉത്സവം ആരംഭിക്കും. ഫെബ്രുവരി 25-നാണ് പൊങ്കാല. രാവിലെ 10.30ന് പണ്ടാര അടുപ്പിന് തീ കൊളുത്തും, ഉച്ചയ്‌ക്ക് 2.30-ന് പൂജയെടുപ്പും നടക്കും. ഫെബ്രുവരി 26ന് രാത്രി 12.30ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
പൊങ്കല്‍ ഉത്സവത്തിന്റെ നടത്തിപ്പിനായി 127 അംഗ കമ്മിറ്റി രൂപീകരിച്ചു. ഉത്സവകാലത്ത് ക്ഷേത്രപരിസരത്ത് എല്ലാവർക്കും സൗജന്യ ഭക്ഷണം നല്‍കും.606 ആണ്‍കുട്ടികള്‍ കുത്തിയോട്ടത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷവും ‘പണ്ടാര ഓട്ടം’ നടക്കും. ക്ഷേത്ര പരിസരത്തെ അംബ, അംബിക, അംബാലിക വേദികളില്‍ സാംസ്കാരിക പരിപാടികള്‍ നടക്കും. 17ന് വൈകീട്ട് ആറിന് മുഖ്യവേദിയില്‍ ചലച്ചിത്രതാരം അനുശ്രീ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
തദവസരത്തില്‍ ആറ്റുകാല്‍ അംബ അവാർഡ് പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് സമ്മാനിക്കും. ക്ഷേത്രം ചെയർമാൻ എസ്.വേണുഗോപാല്‍, പ്രസിഡൻ്റ് വി.ശോഭ, സെക്രട്ടറി ശരത്കുമാർ കെ, വൈസ് പ്രസിഡൻ്റ് കൃഷ്ണൻ നായർ പി.കെ, ജോയിൻ്റ് സെക്രട്ടറി അനുമോദ് എസ്, ട്രഷറർ ഗീതാകുമാരി എ, പൊങ്കാല മഹോത്സവം ജനറല്‍ കണ്‍വീനർ ശിശുപാലൻ നായർ കെ, ജോയിൻ്റ് ജനറല്‍ കണ്‍വീനർ വിജയകുമാർ എ.എല്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ ഡി.ചിത്രലേഖ എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങുകള്‍ ആകാശവാണി വഴിയും www.attukal.org എന്ന വെബ്‌സൈറ്റിലും ലഭിക്കും. സംഘടനകളും പൊങ്കാലയ്‌ക്ക് വരുന്ന ഭക്തർക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്ന റസിഡൻ്റ്സ് അസോസിയേഷനുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്നും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും അനുമതി വാങ്ങണം. ഭക്ഷണവും കുടിവെള്ളവും നല്‍കുന്ന സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കണം. ഭക്തർ സ്റ്റീല്‍ പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.പൊങ്കാലയില്‍ പങ്കെടുക്കുന്ന ഭക്തർ കോട്ടണ്‍ വസ്ത്രം ധരിക്കണം. ക്ഷേത്ര ദർശനം നടത്തുമ്ബോള്‍ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ഒഴിവാക്കണം.