കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് കോടതിയിൽ തിരിച്ചടി. വിചാരണക്കോടതി കേസിന്റെ വിധി ശരിവെച്ചു. കേസിലെ പത്ത് പ്രതികളുടെ ശിക്ഷയാണ് ഹെെക്കോടതി ശരിവെച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി ശരിവെച്ചത്. വെറുതെ വിടണമെന്ന പ്രതികൾ സമർപ്പിച്ച അപ്പീല്‍ തള്ളി.
രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി ഇന്ന് റദ്ദാക്കി. കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിധിയാണ് കോടതി റദ്ദാക്കിയത്. കേസിലെ രണ്ട് പ്രതികളും ഈ മാസം 26 ന് കോടതിയില്‍ ഹാജരാകണം. പ്രതികൾക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. സിപിഐഎമ്മിന്റെ കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ വെറുതെ വിട്ട കോടതി വിധി ശരിവെച്ചു. അപ്പീല്‍ നല്‍കി പത്താം വര്‍ഷത്തിലാണ് ഹൈക്കോടതി വിധി പ്രസ്ഥാവിച്ചത്.
വധക്കേസ് പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, റഫീഖ് എന്നി പ്രതികളുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരണപ്പെട്ടു.