ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി ഉയര്‍ന്നു.അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ 1795 രൂപയായി.കൊല്‍ക്കത്തയില്‍ സിലിണ്ടര്‍ വില 1911 രൂപയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 1749 രൂപയായപ്പോള്‍ ചെന്നൈയില്‍ 1960.50 രൂപയായും വര്‍ധിച്ചു. ഇന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.
കഴിഞ്ഞമാസം 19 കിലോയ്‌ക്ക് 15 രൂപയാണ് കൂട്ടിയിരുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികൾ പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. നവംബറിൽ വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 57.50 രൂപ കുറച്ചിരുന്നു.രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില കൂട്ടിയതെന്നാണ് വിലയിരുത്തൽ. വില വര്‍ധന ഹോട്ടൽ നടത്തിപ്പുകാർക്ക് വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുക.