തനിക്ക് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായി ബിസിനസ് ബന്ധമില്ല എന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖർ. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച ചന്ദ്രശേഖർ വൈദേകം കമ്പനിയുമായി തനിക്ക് ബന്ധമുണ്ടെന്നതിന് തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാനും ആവശ്യപ്പെട്ടു.മറ്റൊരു കമ്പനിയിൽ താൻ ഇൻവെസ്റ്റ് ചെയ്ത കമ്പനി നിക്ഷേപം നടത്തിയാൽ താൻ അതിന് ഉത്തരവാദിയല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വ്യാജ പ്രചരണങ്ങൾ കോൺഗ്രസിന്റെ തന്ത്രമാണെന്ന് കുറ്റപ്പെടുത്തിയ രാജീവ് ചന്ദ്രശേഖർ പ്രചരിക്കുന്ന ചിത്രം വ്യാജമായി നിർമ്മിച്ചതാണെന്നും വ്യക്തമാക്കി. ഏതെങ്കിലും വിധത്തിലുള്ള ചട്ടലംഘനം പൊഴിയൂരിലെ പ്രശ്നം പരിഹരിച്ചതിൽ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം എന്ന് പറഞ്ഞ അദ്ദേഹം പ്രശ്നത്തിന് പരിഹാരം ആയിരുന്നു ജനങ്ങൾക്ക് വേണ്ടിയിരുന്നത് എന്നും അത് ആരെ കണ്ടു നടത്തിയെന്നത് വിഷയമല്ലെന്നും പറഞ്ഞു.
പൊഴിയൂരിലെ ജനങ്ങളുടെ പ്രശ്നം ആർക്കും പരിഹരിക്കാൻ കഴിയുമായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ ശശി തരൂരിനെ വിമർശിക്കുകയും ചെയ്തു. നേരത്തെ ഇ പി ജയരാജനും കുടുംബത്തിനും കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന തരത്തിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപണം ഉന്നയിച്ചിരുന്നു.ഇ പി ജയരാജന്റെ ഭാര്യയ്‌ക്ക് വൈദേകം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ തന്റെ കൈയിൽ ഉണ്ടെന്നും ഉള്ള ചിത്രങ്ങളെല്ലാം ഒറിജിനൽ ആണെന്നും വിഡി സതീശൻ വ്യക്തമാക്കിയിരുന്നു.